സൺറൈസേഴ്സ് ഹൈദരബാദിനെ തെവാത്യ മാജിക്കിൽ രാജസ്ഥാൻ റോയൽസ് അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. സൺറൈസേഴ്സ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ രാജസ്ഥാൻ മറികടന്നു.
മുൻ നിരതാരങ്ങളെല്ലാം കളിമറന്നപ്പോൾ റിയാൻ പരാഗ് എന്ന ആസാംകാരൻ പയ്യനും തെവാത്യയുമാണ് രാജസ്ഥാനെ തുടർപരാജയങ്ങളിൽനിന്ന് രക്ഷിച്ചെടുത്തത്. ഒരു ഘട്ടത്തിൽ തോൽവി മണത്ത രാജസ്ഥാനെ ആറാം വിക്കറ്റിൽ 47 പന്തിൽ 85 റണ്‍സ് അടിച്ചെടുത്ത് ഇരുവരും ജയത്തിലേക്ക് കൈപിടിച്ചു.
26 പന്തിൽ രണ്ടു വീതം സിക്സും ഫോറുമായി റിയാൻ പരാഗ് 42 റണ്‍സോടെയും 28 പന്തിൽ രണ്ടു സിക്സും നാലു ഫോറും സഹിതം രാഹുൽ തെവാട്ടിയ 45 റണ്‍സുമായും പുറത്താകാതെനിന്നു. ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരിക്കെ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സ് പറത്തി പരാഗാണ് വിജയറണ്‍ കുറിച്ചത്.
റാഷിദ് ഖാൻ എറിഞ്ഞ 18 ാം ഓവറിൽ തെവാത്യ ഭാഗ്യംകൊണ്ട് രക്ഷപെടുകയും ചെയ്തിരുന്നു. ഭാഗ്യം പോരാളിക്കൊപ്പം എന്നത് അന്യർഥമാക്കുന്നതായിരുന്നു രക്ഷപെടൽ. ക്രീസ് വിട്ടുപുറത്തേക്കുപോയ തെവാത്യയെ സ്റ്റംമ്പ് ചെയ്യാനുള്ള അവസരം ബെയ്ർസ്റ്റോ നഷ്ടപ്പെടുത്തി. ബെയ്ർസ്റ്റോയുടെ പാഡിൽ തട്ടിയ പന്ത് സ്റ്റമ്പിൽ കൊണ്ടെങ്കിലും ബെയിൽസ് ഇളകിയില്ല. ഈ സമയം തെവാത്യ ക്രീസിനു പുറത്തായിരുന്നു.
159 റണ്‍സ് വിജയ ലക്ഷ്യവുമായെത്തിയ രാജസ്ഥാന് ആദ്യ 4.1 ഓവറിൽ ബെൻ സ്റ്റോക്സ് (5), സ്റ്റീവ് സ്മിത്ത് (5), ജോസ് ബട്ട്ലർ (16) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ക്രീസിൽ ഒന്നിച്ച സഞ്ജു സാംസണ് (26) - റോബിൻ ഉത്തപ്പ (18) കൂട്ടുകെട്ട് സ്കോർ 63 വരെയെത്തിച്ചു. സഞ്ജു പുറത്തായപ്പോൾ 12 ഓവറിൽ 78ന് അഞ്ച് എന്ന നിലയിലായിരുന്നു റോയൽസ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി അർധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും (54) ക്യാപ്റ്റൻ ഡേവിഡ് വാർണറുമാണ് (48) മികച്ച പ്രകടനം പുറത്തെടുത്തത്.