ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയ്ക്ക് സെഞ്ചുറി. 195 പന്തിൽ മൂന്നക്കം തികച്ച രഹാനെയാണ് ഇന്ത്യയെ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് നയിച്ചത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് ലീഡ് 70 പിന്നിട്ടു. രണ്ടാം ദിനം ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗിൽ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകൾ നേരിട്ട ഗിൽ എട്ടു ബൗണ്ടറികളടക്കം 45 റൺസെടുത്താണ് മടങ്ങിയത്. നിലയുറപ്പിച്ച് കളിച്ച പൂജാരയാണ് പിന്നീട് മടങ്ങിയത്. 70 പന്തിൽ നിന്ന് 17 റൺസെടുത്ത പൂജാരയെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ഗിൽ - പൂജാര സഖ്യം 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.