തിരുവനന്തപുരം∙ പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി.കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തിൽ പൊട്ടിത്തെറിച്ച് മാണി സി കാപ്പൻ. യുഡിഎഫ് പറഞ്ഞ വാക്കുപാലിക്കണമെന്നും ഘടക കക്ഷിയാക്കി അർഹതപ്പെട്ട സ്ഥാനമാനങ്ങൾ തനിക്കും കൂടെയുള്ളവർക്കും നൽകണമെന്നുമാണ് മാണി സി കാപ്പന്റെ നിലപാടെന്നാണ് കാപ്പൻപക്ഷനേതാക്കൾ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി തന്റെ നിലപാട് ആവർത്തിച്ചത്. വർഷങ്ങളായി ഘടകകക്ഷികൾ മത്സരിക്കുന്ന പാലായിൽ കോൺഗ്രസിന്റെ സ്ഥാനാർഥി വന്നാൽ അത് ജില്ലയിലാകെ പ്രവർത്തകർക്ക് ആവേശവും പാർട്ടിക്കു നേട്ടവുമുണ്ടാകുമെന്നു മുല്ലപ്പള്ളി യോഗത്തിൽ വ്യക്തമാക്കി.
കെപിസിസി പ്രസിഡന്റിന്റെ നിലപാടിനെ വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പിന്താങ്ങി. കാപ്പനെ ഘടകകക്ഷിയാക്കാമെന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. പരമാവധിപ്പേരെ എൽഡിഎഫിൽനിന്ന് അടർത്തി മാറ്റുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമിതിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടർന്ന് യുഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. 12 സീറ്റു വേണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കില്ല. സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ച് യോഗം കാര്യമായി ചർച്ച ചെയ്തില്ല. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കഴിഞ്ഞശേഷം ചർച്ചകൾ സജീവമാകും.
പുതിയ പാർട്ടിയെന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകാനാണ് മാണി സി. കാപ്പൻ ആലോചിക്കുന്നത്. കോൺഗ്രസിൽ ചേരണമെന്ന മുല്ലപ്പള്ളിയുടെ ആവശ്യം നേരത്തെ തന്നെ മാണി സി. കാപ്പൻ തള്ളിയിരുന്നു. എന്സിപി ഔദ്യോഗിക വിഭാഗത്തിൽനിന്ന് ആളെ ചോർത്താനും കൂടെയുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുവാനും പ്രത്യേക പാർട്ടിയായി നിൽക്കുന്നതാണ് നല്ലതെന്നും കാപ്പനറിയാം. 3 സീറ്റ് മാണി സി. കാപ്പൻ ആവശ്യപ്പെടുമെന്നാണ് സൂചന. പാലാ കൂടാതെ കായംകുളവും മലബാറിലെ ഒരു സീറ്റുമാണ് ലക്ഷ്യം. കോൺഗ്രസ് നേതൃത്വം ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
#manickappan #pala #udf #ldf #ncp;