യൂറോ കപ്പിലെ വാർത്താ സമ്മേളനത്തിനിടെ പോർച്ചുഗീസ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തനിക്ക് മുന്നിലിരുന്ന കൊക്കോ കോള കുപ്പികൾ എടുത്തുമാറ്റിയത് സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. റൊണാൾഡോയുടെ ഈ പ്രവർത്തി കൊക്കോ കോള കമ്പനിക്കും വലിയ നഷ്ടമുണ്ടാക്കിയിരിക്കുകയാണിപ്പോൾ. സംഭവം നടന്ന് മണിക്കൂറുകൾക്കകം കമ്പനിയുടെ വിപണി മൂല്യത്തിൽ 520 കോടി ഡോളറിന്റെ ഇടിവുണ്ടായി.ചൊവ്വാഴ്ച നടന്ന പോർച്ചുഗൽ-ഹംഗറി മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തനിക്ക് മുമ്പിലിരുന്ന രണ്ട് കൊക്കോ കോള കൂൾ ശീതളപാനീയ കുപ്പികൾ റൊണാൾഡോ എടുത്തുമാറ്റിയത്. സമീപമുള്ള വെള്ളക്കുപ്പി ഉയർത്തിക്കാട്ടി വെള്ളമാണ് കുടിക്കേണ്ടതെന്നും റൊണാൾഡോ ക്യാമറയ്ക്ക് മുന്നിൽ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.