കർണാടക മുഖ്യമന്ത്രിയായി ലിംഗായത്ത് നേതാവ് ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ഗവർണർ തവർച്ഛന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലി കൊടുത്തു.മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ചടങ്ങിൽ പങ്കെടുത്തു. യെദിയൂരപ്പ സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു ബൊമ്മെ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബൊമ്മെയുടെ പേര് യെദിയൂരപ്പയാണു നിർദേശിച്ചത്.മുൻ കർണാടക മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എസ്.ആർ. ബൊമ്മെയുടെ മകനാണു ബസവരാജ് ബൊമ്മെ. ജനതാദളിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച ബസവരാജ് 2008ലാണ് ബിജെപിയിൽ ചേർന്നത്. 1960 ജനുവരി 28നാണു ജനനം. 1956നുശേഷം കർണാടകയിലെ 21 മുഖ്യമന്ത്രിമാരിൽ ഒന്പതു പേർ ലിംഗായത്ത് വിഭാഗക്കാരാണ്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിൽ 90 എണ്ണത്തിൽ ലിംഗായത്ത് വിഭാഗത്തിനു നിർണായക സ്വാധീനമുണ്ട്.