നിപ്പ വൈറസ് പടർന്നത് കിണറ്റിലെ വെള്ളത്തിൽ നിന്നെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോഴിക്കോട് ചങ്ങരോത്ത് നിപ്പ വൈറസ് ബാധിച്ച് മരിച്ച മൂന്നു പേരുടെ വീട്ടിലെ കിണറ്റിൽ വവ്വാലുകളെ കണ്ടെത്തി. ഈ വവ്വാലുകൾ വഴി കിണറ്റിലെ വെള്ളത്തിലൂടെയാവാം വൈറസ് പടർന്നതെന്ന് കോഴിക്കോട് ചേർന്ന ഉന്നതതല അവലോകനയോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
വൈറസ് തടയുന്നതിൽ ആരോഗ്യവകുപ്പിന് വീഴ്ച പറ്റിയിട്ടില്ല. രണ്ടാമത്തെ മരണം ഉണ്ടായപ്പോൾതന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചികിത്സ കാര്യക്ഷമമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂടുതൽ സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.